അസ്തമയത്തിൻ്റെ ചുവപ്പ്

asthamayathinte chuvappu

ആകാശത്തു ചുവപ്പ് നിറം വരുന്നത് പോലെയാണ് അവൾക്കു ദേഷ്യം വരുന്നത്. എല്ലാ ദിവസവും ഓരോ നേരം വീതം. ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവക്കും, പിന്നെ കൊടും നിശ്ശബ്‌ദതയും ശാന്തതയും തളംകെട്ടി നിൽക്കുന്ന ഒരു ഭീകരതയും.

ഇത് ദേഷ്യം തന്നെയോ എന്നെനിക്കു ശകലം സംശയമുണ്ട്. കാരണം, ദേഷ്യപ്പെടുമ്പോൾ സാധാരണയായി ആളുകൾ നടത്തുന്ന തരം പ്രകടനങ്ങളൊന്നും അനു കാഴ്ചവെക്കാറില്ല. ഒരുപക്ഷെ, അവൾ ഒരു ഉത്തമയായ ഭാര്യ ആയതുകൊണ്ടാകാം; ആകാൻ ശ്രമിക്കുന്നത് കൊണ്ടാകാം; അല്ലെങ്കിൽ അവൾക്കു യഥാർത്ഥത്തിൽ ദേഷ്യമല്ലാത്ത മറ്റെന്തോ വികാരമാണ്. അതുമല്ലെങ്കിൽ ദേഷ്യമെന്തെന്നും അത് എങ്ങനെയെന്നും എനിക്കറിയാത്തതുമാകാം. അറിയില്ല.

അപ്പോൾ അവളുടെ വികാരമെന്തെന്നറിയണം. ചോദിച്ചിട്ടുണ്ട്, പലവട്ടം. മിക്കവാറും ദിവസങ്ങളിലും, ഇപ്പോഴും താനത് തുടർന്നുകൊണ്ടേയിരിക്കുന്നു. ചോദിക്കുമ്പോൾ രണ്ടു തവണ ചോദിക്കും. കാരണം ആദ്യ തവണ അവൾ ഒരിക്കലും ഉത്തരം പറയാറില്ല. രണ്ടാം തവണത്തെ ചോദിക്കലിൽ അവൾ മനസില്ലാമനസോടെ ചിലപ്പോൾ ഉത്തരം പറയും.

"ഒന്നുമില്ല. ഞാൻ പണിയെടുക്കുന്നത് കാണുന്നില്ലേ?"

കാണുന്നുണ്ട്. അതുകൊണ്ടു ഞാനെൻ്റെ മുറിയിലേക്ക് പോകും. അതെ, എൻ്റെ മുറി. ഞങ്ങളുടെ മുറിയായിരുന്നു, പണ്ട്. പക്ഷെ ഇന്നിത്, എൻ്റെ മാത്രം മുറിയാണ്. എതിർ ഭിത്തികളിലായി വലിയ ജനലുകളുള്ള വലിയ ഒരു മുറി. നനുത്ത വെളുത്ത ലിനൻ കർട്ടനുകൾ ഉള്ള ജനലുകൾ. ഒന്ന് പടിഞ്ഞാറ്, ഒന്ന് കിഴക്ക്. കട്ടിൽ കിഴക്കു വശത്തുള്ള ജനലിനു അഭിമുഖമായി ഇട്ടിരിക്കുന്നു. സൂര്യനുദിക്കുമ്പോൾ അതിൻ്റെ നനുത്ത ചൂടും പ്രകാശവുമേറ്റു ഞാനുണരുന്നു. ഒരു കപ്പ് ചായയും പുതുതായി അറുത്ത മുല്ലപ്പൂക്കൾ നിറച്ച ഒരു പാത്രവും അടുത്തുള്ള മേശമേൽ വെച്ചിരിക്കും. എനിക്കിഷ്ടമാണ് മുല്ലപ്പൂക്കൾ. ഒരിക്കൽ അവളുടെ പൂന്തോട്ടത്തിലെ മുല്ലപ്പൂക്കൾ പറിച്ചതിനാണ് ആകാശം ചുവന്നത്. പിന്നീട് ഞാനവളുടെ പൂക്കൾ പറിച്ചിട്ടില്ല. തൊട്ടതുപോലുമില്ല. എന്തോ ഓർമ്മയില്ല.

പണിയെടുത്തു അവൾ തളരുന്നുണ്ടാകാം. വെറും രണ്ടു പേർക്ക് ഇത് ഒരു ഭ്രാന്താലയം പോലെയാണ്. ഇത്ര വലിയ വീടിൻ്റെ ആവശ്യമില്ലെന്നു എനിക്ക് തോന്നാറുണ്ട്. എന്തോ ഞാൻ എൻ്റെ മുറി മാത്രമേ ശരിക്കും ഉപയോഗിക്കാറുള്ളൂ. അനു എന്തൊക്കെ ചെയ്യുന്നു എന്നറിയില്ല. അവൾ പുറത്തു പോകുന്നത് ഞാൻ കണ്ടിട്ടില്ല. അവളുടെ അനുജത്തി വരും എന്തൊക്കെയോ സാധനങ്ങളും കൊണ്ട്. ഞാനൊന്നും അന്വേഷിക്കാറില്ല. അവർ നല്ല കൂട്ടാണെന്നു തോന്നുന്നു. അവളോട് മാത്രമേ അനു സംസാരിക്കുന്നതു ഞാൻ കണ്ടിട്ടുള്ളു. അവരുടെ കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല. അവൾക്കു ദേഷ്യം വന്നാലോ എന്ന് വിചാരിക്കും.

എത്ര പണിയുണ്ടെങ്കിലും എത്ര ദേഷ്യത്തിലാണെങ്കിലും ദിവസവും എന്നെ കുളിപ്പിക്കണം എന്നവൾക്കു നിര്ബന്ധമാണ്. ഞങ്ങൾക്ക് കുട്ടികളില്ലാത്തതിന് ഞാൻ അവൾക്കു കുട്ടിയായി നിന്നു കൊടുക്കും. അവൾക്കു സന്തോഷമാകട്ടെ എന്ന് കരുതും. പഴയ, ചുവന്ന കവറിനകത്തു വരുന്ന, പച്ച നിറമുള്ള, നേർത്ത സുഗന്ധമുള്ള സിന്തോൾ സോപ്പിട്ടു അവളെന്നെ കുളിപ്പിക്കും. അതിൻ്റെ മണം അവൾക്കിഷ്ടമാന്നെന്നു അവളെന്നോട് എപ്പോഴോ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. ആ മണം എനിക്കതിലേറെ ഇഷ്ടമാണ്.

അവളുടെ സോപ്പിനു മുല്ലപ്പൂവിൻ്റെ ഗന്ധമാണ്. അവൾ കുളിക്കുന്നത് അവളുടെ മുറിയുടെ കൂടെയുള്ള കുളിമുറിയിലാണെന്നു തോന്നുന്നു. ഞാനങ്ങോട്ടു പോകുന്നത് അവൾക്കത്ര ഇഷ്ടമല്ല. പക്ഷെ കുളി കഴിഞ്ഞ് അവൾ എൻ്റെ അടുത്ത് വരും, സുപ്രഭാതമായി. എൻ്റെ തലമുടിയിൽ തഴുകും. എൻ്റെ താടിയിലൂടെ വിരലോടിക്കും. എൻ്റെ നെഞ്ചിലെ രോമങ്ങളിലൂടെ അവളുടെ വിരലുകൾ നടന്നകലും. അവളുടെ സന്തോഷത്തിൽ ഞാനും സന്തോഷിക്കും. പക്ഷെ എന്തോ സംസാരിക്കാൻ അപ്പോൾ എനിക്ക് തോന്നാറില്ല. സംസാരിച്ചാൽ അവൾക്കത് ഇഷ്ടപ്പെടുകയില്ല. അവളെ വേദനിപ്പിക്കേണ്ട എന്നെനിക്കു തോന്നും. ഞാൻ ജനലരികിലേക്കു നടക്കും. അപ്പോൾ പതുക്കെ പതുക്കെ സന്ധ്യയാകാൻ തുടങ്ങും. അവളെ എങ്ങനെ സന്തോഷിപ്പിക്കണം എന്നെനിക്കറിയില്ല. അവൾക്കെന്തു വേണമെന്നറിയില്ല. അവളിലെ പ്രഭാതത്തെ പുണരാൻ എന്ത് ചെയ്യണമെന്നറിയില്ല.

പുണരാൻ ഞാൻ എപ്പോഴൊക്കെയോ ശ്രമിച്ചപ്പോഴൊക്കെ അവൾ ദേഷ്യപ്പെടുമായിരുന്നു. വീർപ്പുമുട്ടുന്നു എന്ന് പറഞ്ഞൊഴിയാൻ ശ്രമിക്കും. അവളുടെ മുഖം ചുവക്കും. അവൾ വിയർക്കുകയും ചെയ്യും. അവളുടെ വിയർപ്പിൻ്റെ ഗന്ധം എനിക്കിഷ്ടമാണെങ്കിലുംകൂടി അവൾ ദേഷ്യപ്പെടുമോ എന്നോർത്ത് ഞാനെന്നെ തന്നെ വിലക്കും.

അവൾക്കു ദേഷ്യം വരുന്നതിനു മറ്റെന്തെങ്കിലും കാരണമുണ്ടാകുമോ? എല്ലാ മാസവും ഒരു ദിവസം ഡോക്ടർ രവി ഞങ്ങളെ വിസിറ്റ് ചെയ്യാറുണ്ട്. അയാൾ ഒരു സൈക്കിയാട്രിസ്റ് ആണെന്ന് തോന്നുന്നു. അവൾ അദ്ദേഹത്തോടും സഹകരിച്ചു ഞാൻ കണ്ടിട്ടില്ല. എന്തൊക്കെയോ കുശുകുശുത്തു അടുക്കളയിലേക്കോ മറ്റോ പോകും. ഞാൻ അദ്ദേഹത്തോട് പറയും അവൾക്കു യഥാർത്ഥത്തിൽ ചികിത്സയുടെ ആവശ്യമുണ്ടെന്നു. വല്ല ഡിപ്രെഷനോ മറ്റോ ആണെങ്കിലോ. അദ്ദേഹമപ്പോൾ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് എൻ്റെ പുറത്തു തട്ടി പറയും,

"മിസ്റ്റർ കിരൺ, അതിനല്ലേ ഞാൻ വരുന്നത്. എല്ലാം ശരിയാകും."

പിന്നെയും എന്നോട് എന്തൊക്കെയോ സംസാരിച്ചു അദ്ദേഹം പോകും. ഒരിക്കലെന്നോടു ഡോക്ടർ പറഞ്ഞു അവളെ സ്നേഹിക്കാൻ, അവളോട് സംസാരിക്കാൻ. പക്ഷെ ഞാൻ ശ്രമിക്കുമ്പോഴൊക്കെ എനിക്ക് ഭയം തോന്നും. ഞാൻ അവളെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. അത്രമേൽ ഞാനവളെ സ്നേഹിക്കുന്നു. അവളിലെ മൂകത എനിക്കിഷ്ടമല്ല.

പക്ഷെ ആ മൂകത ഇനി ഞാൻ കണക്കാക്കിയാൽ അവളെ എനിക്ക് ചിലപ്പോൾ നഷ്ടപ്പെടും. അവളുടെ ദേഷ്യം കണ്ടില്ലെന്നു നടിക്കേണ്ടിവരുമെനിക്ക്, അവളെ രക്ഷിക്കാൻ. അവളെ കൂടുതൽ സ്നേഹിക്കേണ്ടതായുണ്ട് അവളുടെ കൂടെ ജീവിക്കാൻ, അല്ലെ?

അവൾ ഇപ്പോൾ കുളിക്കുകയാണ്. പ്രഭാതത്തിൻ്റെ മുല്ലപ്പൂ മണം ഇപ്പോൾ ഇവിടേക്കൊഴുകിയെത്തും. അവൾക്കായി ഒരു സർപ്രൈസ് കരുതി വച്ചിട്ടുണ്ട്, ഞാൻ.

അതെ, മുല്ലപ്പൂ മണം പരക്കാൻ തുടങ്ങിയിരിക്കുന്നു. അവൾ വാതിൽക്കൽ എത്തിയിട്ടുണ്ടാകണം. ഉവ്വ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഞാൻ അവൾക്കടുത്തേക്കാണ് ഇപ്പോൾ പോകുന്നത്. അവളിലെ പ്രഭാതം മങ്ങുന്നത് ഞാൻ കാണുന്നുണ്ട്. പക്ഷെ, ഇല്ല, അത് ഞാൻ കാണുന്നില്ല. കണ്ടതായി തത്ക്കാലം ഭാവിക്കുന്നില്ല. എനിക്കവളെ സ്നേഹിക്കണം.

അവൾ തിരിയാൻ തുടങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാനെൻ്റെ കൈയ്യിലൊളിപ്പിച്ച അവളുടെ മന്ത്രകോടി കൊണ്ട് ക്ഷണത്തിലവളെ പുതപ്പിച്ചു, അവൾക്കു പോകാനാകാതെ വിധം. അവൾ മേശപ്പുറത്തിരുന്ന ലാൻഡ് ഫോണിൻ്റെ റിസീവർ തപ്പിയെടുക്കാൻ ശ്രമിക്കുന്നു. ഞാൻ അവളെ സന്തോഷിപ്പിക്കാൻ അവളെ കൂടുതൽ മുറുകെ പിടിക്കുന്നു. അവൾ വിയർത്തു തുടങ്ങിയിരിക്കുന്നു. ഞാൻ അവളുടെ വിയർപ്പിൻ്റെ ഗന്ധമാണിന്നു ആസ്വദിക്കാൻ പോകുന്നത്. തളരരുത്.

"കിരൺ, എനിക്ക് സുഖമില്ല"

കുതറി മാറാൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു.

അതെ നിനക്ക് സുഖമില്ല. പക്ഷെ, ഞാനുണ്ട് നിൻ്റെ കൂടെ, നിനക്ക് കൂട്ടായി. എനിക്ക് നിന്നെ രക്ഷിക്കണം.

"സാരമില്ല, എല്ലാം ശരിയാകും. ഈ മന്ത്രകോടിയിലല്ലേ നമ്മുടെ ജീവിതം തുടങ്ങിയത്? ഇതിൽ തന്നെ നമുക്ക് പുതിയൊരു ജീവിതം തുടങ്ങാം."

മന്ത്രകോടിയിൽ പുതച്ച അവളെ ഞാൻ വാരിപ്പുണർന്നു. പിന്നീടവൾ ശാന്തയായി എൻ്റെ മാറിലേക്ക് ചാഞ്ഞു. അവൾ പിന്നെ കുതറിയില്ല. മുല്ലപ്പൂവിൻ്റെയും വിയർപ്പിൻ്റെയും ഗന്ധം എനിക്കിപ്പോൾ വേർതിരിച്ചറിയാൻ സാധിക്കുന്നില്ല.

"ഞാനുണ്ട്," വിയർത്തു തണുത്ത അവളുടെ കവിളുകളിൽ ചുണ്ടമർത്തി ഞാൻ പറഞ്ഞു.

Comments

Post a Comment

Popular posts from this blog

ഒമ്പതു ദിവസങ്ങൾ

The Eyes That Follow Me

Dance for Joy!