പ്രണയഗംഗ

Pranayaganga

പ്രണയത്തിനു മുൻപ്

മനസ്സിനുള്ളിലെവിടെയോ ഞാൻ ചെറുതായി സന്തോഷിക്കുകയാണ്. ഹൃദയത്തിന്റെ ഏതോ കോണിൽ മഞ്ഞു വീഴുന്ന പോലൊരു സന്തോഷം. ഒരു പ്രണയിനിയുടെ സന്തോഷം. ഇത് നൈമിഷികമാകാൻ സാധ്യത ഏറെയാണ്. പക്ഷെ, ഈ നിമിഷം മതി, ഞാൻ സന്തുഷ്ടയാണ്. പ്രണയം എനിക്ക് ചുണ്ടുകളിൽ മധുരിക്കുന്ന തേനാണ്; കണ്ണുകളിൽ തിളങ്ങുന്ന കണ്ണുനീരാണ്; നെറ്റിയിൽ അദ്ധ്വാനത്തിന്റെ വിയർപ്പാണ്; കൈകളിൽ സുരക്ഷിതത്വത്തിന്റെ തലോടലും.

പ്രഭാതത്തിനു മുൻപുള്ള അന്ധകാരത്തിൽ സൂര്യന്റെ ആദ്യ കിരണങ്ങളെയും കാത്തു മിഴിവാർക്കുന്ന എന്റെ നെറുകയിൽ ചുംബിക്കുന്ന കാറ്റാണെനിക്ക് പ്രണയം. വിദൂരത്തിലേക്കുള്ള നേർരേഖാ സഞ്ചാരത്തിൽ തീവണ്ടിയുടെ ജനലിനരികിലിരിക്കുമ്പോൾ എന്റെ കവിളുകളിൽ തലോടുന്ന കുളിരാണ് എനിക്ക് പ്രണയം; പുലർക്കാലങ്ങളിൽ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ ചുറ്റി നടക്കുമ്പോൾ തണുത്തുവിളറി വിറയ്ക്കുന്ന എന്റെ കൈകളിൽ മുത്തമിടുന്ന പൂക്കളാണെനിക്ക് പ്രണയം. സന്ധ്യാവിരഹത്തിൽ സൂര്യൻ മുങ്ങിത്താഴുമ്പോഴും എന്റെ കാലുകളെ പുണരുന്ന തിരകളാണെന്റെ പ്രണയം.

നീ തിരിഞ്ഞൊന്നു നോക്കൂ. നിന്റെ ശ്വാസത്തിലും ഗന്ധത്തിലും ഞാനുണ്ട്. നിന്റെ പുസ്തകത്താളുകളിലും ചിന്തകളിലും എനിക്കിടമുണ്ട്. നിന്റെ ഹൃദയമിടിപ്പുകളാണ് എന്റെ ചുവടുകളുടെ താളം. സംസാരിക്കുമ്പോൾ നിന്റെ ചുണ്ടുകൾ വിറക്കുന്നു. നിന്റെ കൈകാലുകൾ എന്നിലേക്കടുക്കാൻ നിന്നെ പ്രേരിപ്പിക്കുന്നില്ലേ? നിന്റെ പൂർണത എന്നിലാണ്; എന്റേത് നിന്നിലും.

ഈ ഭയവും അകലവും എന്തിന്? നിന്റെ കൈകളിലാണെന്റെ അഭയം. നിന്റെ കാൽകലാണ് എന്റെ സ്വർഗം. ഞാനാ കാലുകളിൽ സ്പർശിക്കട്ടെ. നീ എനിക്കായി കരുതി വക്കുന്നതൊന്നും ഞാൻ അളക്കുകയില്ല. നിന്റെ മനസ്സിൽ എനിക്കായി ഉള്ളത് നിസ്വാർത്ഥ സ്നേഹമായാലും; സ്വന്തമാക്കാനുള്ള വ്യഗ്രതയിൽ അന്ധമായ ശകാരങ്ങളായാലും; അടിമത്തത്തിന്റെ ചങ്ങലകളായാൽ പോലും എനിക്കവ സ്വീകാര്യമാണ്. നിന്റെ തൃക്കൺ തുറക്കൂ. ഭീതിപ്പെടുത്തുന്ന ഒറ്റപ്പെടലിന്റെ തണുപ്പിൽ നിസ്സഹായയായി മരവിക്കുന്ന എന്റെ ശരീരത്തെ, എന്റെ നിർജ്ജീവതയെ നിന്റെ തിരുജഡയിലെങ്കിലും ഞാനഭയപെടുത്തട്ടെ. അല്ലെങ്കിൽ നിന്റെ കാൽക്കീഴിലെ ശിലയായെങ്കിലും ഞാൻ മാറട്ടെ.

പ്രണയമെന്ന കെണി

എപ്പോഴാണ് ഞാൻ പ്രണയിച്ചു തുടങ്ങിയത്? അറിയില്ല. ആദ്യ കാഴ്ചയിലെ അനുരാഗമായിരുന്നില്ല അത്. പക്ഷെ ആദ്യമായി പരിചയപ്പെട്ടപ്പോൾ തന്നെ എന്റെ മനസ്സിൽ അവൻ ഒരു ഇടം കണ്ടെത്തിയിരുന്നു. പ്രണയമല്ലാത്ത മറ്റെന്തോ ഒരു വികാരം. സ്വന്തം സ്വത്വത്തോട് തോന്നുന്ന ഒരു അടുപ്പം. ഒരു ആവേശം. പിന്നീടെപ്പോഴോ സൗഹൃദത്തിന് ചിറകുകൾ മുളച്ചു. സൗഹൃദയമായിരുന്നോ അത്? അറിയില്ല.

ഞാൻ ആഗ്രഹിച്ചിരുന്നത് പോലെ എന്നെ അവനോ, അവൻ ആഗ്രഹിച്ചത് പോലെ അവനെ എനിക്കോ മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. ഞങ്ങൾ അത്രയ്ക്ക് വളർന്നിരുന്നില്ല. എന്നിട്ടും അന്യോന്യം നന്നായി മനസ്സിലാക്കുന്നതായി ഇരുവരും ഭാവിച്ചു. അധികം ഒന്നും മിണ്ടാതെ തന്നെ പലതും പറഞ്ഞു തീർന്നത് പോലെ; അധികമൊന്നും കാണാതെ തന്നെ പല തവണ കണ്ടുമുട്ടിയത് പോലെ; അധികമൊന്നും കേൾക്കാതെ തന്നെ പല ഈണങ്ങളും കാതിൽ മുഴങ്ങിയത് പോലെ---അങ്ങനെയൊരു തോന്നൽ; ഒരു വികാരം. ഈ പ്രപഞ്ചചലനങ്ങൾ എല്ലാം തന്നെ ഞങ്ങൾക്ക് വേണ്ടി എന്നൊരു സ്വപ്നം. അപ്പോഴാണോ ഞാൻ പ്രണയിച്ചു തുടങ്ങിയത്? പ്രണയമായിരുന്നോ അത്? അറിയില്ല.

എത്ര ശ്രമിച്ചിട്ടും അവന്റെ മനസ്സിന്റെ വാതിൽ അടഞ്ഞു തന്നെ ഇരുന്നു, വാതോരാത്ത വർത്തമാനങ്ങൾക്കിടയിലും. എന്റെ മുഖത്തെ ചോദ്യങ്ങൾക്കു മാത്രം അവൻ മൗനം പാലിച്ചു. അവന്റെ ആ മൗനത്തിന്റെ അർത്ഥമെന്തെന്നു അവനു മാത്രമേ അറിവുള്ളു. ഏതു വിദ്വാനും അവസരോചിതമായല്ലേ മൗനം ഒരു ഭൂഷണമാകൂ. അവന്റെ മൗനത്തിനാണെങ്കിൽ ആയിരം നാക്കും. അങ്ങനെ...

അങ്ങനെയത് പ്രണയമല്ലാത്ത മറ്റെന്തോ ആകുമോ എന്നായി. വർത്തമാനങ്ങളുടെയും മൗനങ്ങളുടെയും ഇടയിലുള്ള നിഗൂഡതയിൽ, സഞ്ചരിച്ചുതീർത്ത വഴികളറിയാത്ത, ഭദ്രതയില്ലാത്ത ചുവടുകളോടെയുള്ള ഒരു യാത്ര. ആ യാത്ര എപ്പോഴോ പ്രണയസത്രത്തിൽ കൂടണയാനൊരുങ്ങി. അങ്ങനെയൊരു സത്രമുണ്ടോ? അതിന്റെ സൂക്ഷിപ്പുകാരൻ, അയാൾക്ക്‌ ജീവനുണ്ടോ? അറിയില്ല.

ഹൃദയത്തിന്റെ സ്വരം സത്രത്തിന്റെ സുരക്ഷിതത്വത്തിൽ പൂർണതൃപ്തയാണ്. പക്ഷെ, ചില അപായ സൂചനകൾ സത്രത്തിനു മുൻപിലെ ചൂണ്ടുപലകകളിൽ നിലകൊള്ളുന്നു, പ്രവേശനാനുമതി നിഷേധിച്ചു കൊണ്ട്. ഈ നിലയില്ലാക്കയത്തിൽ ഇപ്പോൾ ഞാനൊരു അന്തേവാസി ആകണമോ? അതോ എനിക്കും ജീവനില്ലെന്നു വരുമോ?

പ്രണയത്തിനു ശേഷം

"ഇല്ല, എനിക്ക് ജീവനുണ്ട്. എന്റെ ജീവനിൽ സത്യവുമുണ്ട്. നിനക്ക്, പക്ഷെ, ആ സത്യത്തിന്റെ നിറമെന്തെന്നു അറിയാതെ പോയി." അങ്ങനെ...

അങ്ങനെ വളരെ പെട്ടെന്ന് ഞാനൊരു, ഞാൻ മാത്രം, പ്രണയിനിയായി; എന്തെല്ലാമോ തേടുന്നവളായി; എന്റെ തന്നെ അസാന്നിധ്യം എന്റെ വിരഹമായി മായി; എന്റെ മിഴിനീർതുള്ളികൾക്കു എനിക്ക് പോലും മനസ്സിലാകാത്ത അർത്ഥങ്ങളുണ്ടായി; ഞാൻ വിളിക്കാത്ത ഒരു സദ്യക്ക് അനേകർ വന്നു ഭക്ഷിച്ചു എന്ന് വരെയായി! എന്നിട്ടു?

എന്നിട്ടു ഞാനെല്ലാമറിയുന്നതോ ഊണ് കഴിഞ്ഞുള്ള ഉച്ചമയക്കത്തിൽ, അതും എന്റെ തോഴികളിൽ നിന്ന്. ദഹനക്കേടിനു മറ്റെന്തു വേണം? പോട്ടെ, ദഹനക്കേട് സുഖപ്പെടുത്താമെന്നു വിചാരിക്കാം. പക്ഷെ മുറിവുകളോ? അവയുടെ മായാത്ത പാടുകളോ? മായില്ല. സദ്യ നടത്തിയത് ഞാനെന്റെ സ്വന്തം ചിലവിലായിരുന്നല്ലോ! ഏതായാലും എല്ലാം കഴിഞ്ഞു. ചെലവായത് ചെലവായി. ചെലവാക്കാത്തവൻ മാന്യനുമായി. അങ്കത്തട്ടും ഒഴിഞ്ഞു. ഈ ഉണ്ണിയാർച്ചയും കളരിദൈവങ്ങളും മാത്രം ബാക്കി. പക്ഷെ, സിരകളിലിപ്പോഴും ചോരതന്നെ. ഒരങ്കത്തിന് കൂടി ബാല്യമുണ്ടോയെന്നു ഞാനൊന്നു നോക്കട്ടെ.

പ്രണയ സാന്ദ്രമായ നിമിഷങ്ങളിലേക്ക് കടന്നു വരുന്ന ഓർമ്മകളെ, നിങ്ങളുടെ നിറങ്ങളും മണങ്ങളും ഞാൻ മറന്നു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എന്റെ മനസ്സിൽ പ്രണയം വീണ്ടും നിറയുകയാണ്, എല്ലാ കല്ലുകളെയും മറിച്ചിടാൻ ശക്തിയുള്ള പ്രണയഗംഗയായി...

Comments

Popular posts from this blog

ഒമ്പതു ദിവസങ്ങൾ

The Eyes That Follow Me

Dance for Joy!